കൊച്ചി: തോപ്പുംപടിയിലെ 'പിക് ആൻഡ് സേവ്' സൂപ്പർമാർക്കറ്റിൽ നിന്ന് ഘട്ടംഘട്ടമായി 62 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി എം.എ. സനമോൾ (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ്.എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
2022 മേയ് മുതൽ 2025 ഒക്ടോബർ വരെ ബില്ലിംഗ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന സനമോൾ, അവിടെ നിന്ന് ലഭിച്ചിരുന്ന തുക തുടർച്ചയായി മോഷ്ടിച്ച് രഞ്ജുവിന് കൈമാറുകയായിരുന്നു. ഈ പണം രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്.
സാമ്പത്തിക ക്രമക്കേടിൽ സംശയം തോന്നിയ ഉടമ പോലീസിൽ പരാതി നൽകിയതോടെ സനമോൾ വിദേശത്തേക്ക് കടന്നു. തുടർന്ന് പോലീസ് ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിൽ തിരിച്ചെത്തിയ സനമോളെയും കൂട്ടുപ്രതി രഞ്ജുവിനെയും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.